2011, ഡിസംബർ 29, വ്യാഴാഴ്‌ച

വാര്‍ഷിക കണക്കെടുപ്പ്


ഓഫീസില്‍ ഓഡിറ്റിംഗ്  നടക്കുകയാണ്. എനിക്കേറ്റവും അസ്വസ്ഥത ഉണ്ടാകുന്ന സമയം. കണക്കപിള്ള എഴുതി ഉണ്ടാക്കിയ കണക്കിന്റെ ആദിമധ്യാന്ത പരിശോധന. കൂട്ടത്തില്‍ ഞാനും ഒരു കണക്കെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഈ ബൂലോകത്തിലെ മഞ്ഞു തുള്ളി ആകാന്‍ ആഗ്രഹിച്ചു എത്തിയതിന്റെ ഒന്നാം വാര്‍ഷികം ആകുന്നു. കഴിഞ്ഞ ജനുവരി ഒന്നാം തീയ്യതി  ആണ് ഞാന്‍ ആദ്യം ആയി എന്റെ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തതു. 

2011 വ്യക്തിപരമായി എനിക്ക് നല്ല വര്ഷം ആയിരുന്നില്ല. ബന്ധുക്കളുടെയും പ്രിയപെട്ടവരുടെയും വേര്‍പാടുകള്‍ നിറഞ്ഞ വര്ഷം ആയിരുന്നു. മരണത്തിന്റെ തണുപ്പും ഗന്ധവും നിറഞ്ഞ വലിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ മണിക്കൂറുകള്‍. നെഞ്ചില്‍ കനക്കുന്ന വേദന കണ്ണിലൂടെ പേമാരി ആയി പെയ്തൊഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷങ്ങള്‍ . പക്ഷെ വേദനയെ തൊണ്ടയില്‍ തന്നെ തടഞ്ഞു നിര്‍ത്തിയ മനസും നിറഞ്ഞു ഒഴുകാന്‍ മടിച്ച കണ്ണുകളും എനിക്ക് സമ്മാനിച്ചത്‌ ശാരീരിക വേദനയുടെ ഉറക്കമില്ലാ രാത്രികള്‍ മാത്രം. എങ്കിലും ബൂലോകവും മ്യൂസിക്‌ റൂമും എന്റെ മനസിനെ ലാഘവപെടുത്തി. ഇപ്പോള്‍  ബൂലോകത്തില്‍ ഒരു വര്ഷം ആകുമ്പോള്‍ എന്നെ ഇതിനു പ്രാപ്തയാക്കിയ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. അതില്‍ ചിലരുടെ പേര്‍ എടുത്തു പറഞ്ഞില്ലെങ്കില്‍ മനസാക്ഷിക്കുത്ത് ഉണ്ടാകും.കാരണം ഇവരൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു മഞ്ഞുതുള്ളി ആയി ബൂലോകത്തില്‍ എത്താന്‍ എനിക്ക് കഴിയില്ലായിരുന്നു 
അജിത്‌ വിജയന്‍: ഒരു സ്വന്തന്ത്ര ബ്ലോഗ്ഗര്‍ ആകുന്നതിനു മുന്‍പ് എന്റെ വട്ടുകള്‍ മുഴുവന്‍ വായിക്കാന്‍ വിധിക്കപെട്ട നിര്‍ഭാഗ്യവാന്‍ . എങ്കിലും നിനക്ക് എഴുതാന്‍ കഴിയുമെന്ന് പറഞ്ഞു എന്നില്‍ ആത്മവിശ്വാസം നിറക്കുകയും എന്റെ പല പോസ്റ്റുകള്‍ക്കും പ്രചോദനം  ആകുകയും  എന്റെ ബ്ലോഗില്‍ നിന്നും 'ലയനം' എന്ന പോസ്റ്റ്‌ ക്ലാസ്സിക്‌ ആയി ചിത്രീകരിച്ചു സ്വന്തം ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തു എന്റെ ഭ്രാന്തുകള്‍ക്ക് കൂടുതല്‍ വായനക്കാരെ  ഉണ്ടാക്കി തന്ന എന്റെ നല്ല സുഹൃത്തിനു നന്ദി എന്ന രണ്ടക്ഷരം മതി ആകില്ല എങ്കിലും....

ഷാജി പണിക്കര്‍: ഷാജിയുടെ ഫോട്ടോസ് എനിക്കെപ്പോഴും എഴുതാനുള്ള ഉള്‍പ്രേരണ തരാറുണ്ട്. തുരുത്ത്, കൂട്ടുകാര്‍ , waiting for you എന്നീ പോസ്റ്റുകള്‍ ഫോട്ടോകള്‍ തന്ന പ്രചോദനം ആണ്. കൂടാതെ ഈ ബൂലോകത്ത് ഒരു പിടി നല്ല സുഹൃത്തുക്കളെ ഉണ്ടാക്കി തന്നതും പോസ്റ്റ്‌ ഒന്നും ഇടാതെ ഒരു കൂട്ടിലേക്ക് ഒതുങ്ങുമ്പോള്‍ ഒന്നും എഴുതിയില്ലേ എന്തേലും എഴുതു വായിക്കട്ടെ എന്ന് പറഞ്ഞു എന്നെ വീണ്ടും വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുകയും എന്നില്‍ ഭാവന വിരിയാന്‍ ഉതകുന്ന ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യുന്ന എന്നെ  motivate ചെയ്യിക്കുന്ന എന്റെ എഡിറ്റര്‍ കം പ്രൂഫ്‌ റീഡര്‍..

കൃഷ്ണദാസ്‌ : KD യുടെ എഴുത്തിന്റെ ഏഴു അയലത്ത് പോലും വരില്ല എന്റെ ഭ്രാന്തുകള്‍. വാക്കുകള്‍ കൊണ്ട് അമ്മാനമാടാനുള്ള കഴിവുള്ള ഒരാള്‍ എന്റെ പോസ്റ്റുകള്‍ ചൂടാറാതെ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു എന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെ ആണ്.

സ്മീ : ഒരേ ചിന്താഗതികള്‍ ഉള്ള രണ്ടുപേരുടെ ഒത്തു ചേരല്‍. സ്മിതയുടെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ എന്റെ ജീവിതവുമായി താരതമ്യം ചെയ്യാറുണ്ട്. എന്റെ പോസ്റ്റിന്റെ ആദ്യ വായനക്കാരിയും വിമര്‍ശനവും അനുമോദനവും കൊണ്ട് എന്റെ സര്‍ഗാത്മകതയെ വളര്‍ത്താന്‍ നോക്കുകയും ചെയ്യുന്ന എന്റെ നല്ല കൂട്ടുകാരി

 പിഗ്മാല്യന്‍  : എന്റെ ബൂലോക ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ല അഭിപ്രായം ആണ് - ഞാന്‍ ഒരു പുരുഷന്‍ ആയിരുന്നേല്‍ സുമയെ പ്രണയിക്കും ആയിരുന്നു എന്ന പിഗ്മയുടെ കമന്റ്‌. എന്റെ വട്ടു എഴുത്തുകളെ ഇത്രയേറെ സ്നേഹിക്കുന്ന ഒരാള്‍ ഉണ്ട് എന്നത് തന്നെ വലിയ കാര്യം. കൂടാതെ പിഗ്മയുടെ bold &  beautiful   ബ്ലോഗുകള്‍.എനിക്ക് ഇങ്ങനെ തന്റേടത്തോടെ എഴുതാന്‍ കഴിയുന്നില്ലലോ എന്ന വിഷമം ചിലപ്പോള്‍ ഒക്കെ തോന്നാറുണ്ട് എങ്കിലും എന്റെ ഇംഗ്ലീഷ് ഭാഷയെ വിപുലമാക്കാനും വായിച്ചു ചിന്തിക്കാനും ഉതകുന്ന പോസ്റ്റുകള്‍ ഇടുന്ന പിഗ്മയെ കുറിച്ച് കൂടുതല്‍ ഞാന്‍ പറയുന്നതിനേക്കാള്‍ നല്ലത് ബ്ലോഗ്‌ പോയി വായിച്ചു നോക്കുന്നതാണ്.


നസ്നിന്‍ നാസ്സര്‍ : ഇംഗ്ലീഷ് ഭാഷയില്‍ ഇത് പോലെ ഒക്കെ ഉള്ള വാക്കുകള്‍ ഉണ്ടെന്നു മനസിലായത് scribblings വായിച്ചതിനു ശേഷം ആണ് .dictionary തുറന്നു വെച്ചാണ്‌ ഞാന്‍ ഈ ബ്ലോഗ്‌ പലപ്പോഴും വായിക്കാറുള്ളത്.എങ്കിലും എന്റെ ബ്ലോഗ്‌ വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തുകയും നീണ്ട ഇടവേളകള്‍ക്കു ശേഷം ഓണ്‍ലൈന്‍ കാണുമ്പോള്‍ ഇന്നലെ കണ്ടു പിരിഞ്ഞത് പോലെ കുശലം ചോദിക്കുകയും ചെയ്യുന്ന ഈ കൊച്ചു കൂട്ടുകാരിയെ ഈ ലിസ്റ്റില്‍ നിന്നും എങ്ങനെ മാറ്റി നിര്‍ത്തും?

കണ്ണന്‍  - അച്ഛന്‍പെങ്ങള്‍ വലിയ എഴുത്തുകാരി ആണെന്നോ ആകുമെന്നോ എന്നൊക്കെയാണ് ഇവന്റെ ഭാവന. അതുകൊണ്ട് തന്നെ എന്റെ പോസ്റ്റുകള്‍ മുടങ്ങാതെ വായിക്കുകയും കുടുംബ സദസ്സിലും സുഹൃത്സംഗമത്തിലും ഒക്കെ ഇതേ കുറിച്ച് സംസാരിക്കുകയും ഒരു പാട് പഴംകഥകള്‍ നിറഞ്ഞു കിടക്കുന്ന  തറവാടിനെ കുറിച്ച് കഥകള്‍ എഴുതാന്‍ എന്നെ നിര്‍ബന്ധിക്കുകയും  ചെയ്യുന്ന എന്റെ സ്നേഹമുള്ള മരുമകന്‍
  

കൂടാതെ എന്റെ പോസ്റ്റുകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുന്ന വിഷ്ണു, നേഹ, ജീന, ജോജിയ, മാരാര്‍,ജോ തുടങ്ങിയ എല്ലാവരോടും ഈ മഞ്ഞുതുള്ളിക്കരികിലേക്ക് വരുകയും തൊട്ടുനോക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുമനസുക്കള്‍ക്കും നന്ദി...നന്ദി..നന്ദി..
എല്ലാവര്ക്കും സ്നേഹത്തിന്റെ സൌഹൃദത്തിന്റെ സാഹോദര്യത്തിന്റെ ഐശ്വര്യത്തിന്റെ സ്വപ്നസാഫല്യത്തിന്റെ ഒരു പുതു വര്ഷം ആശംസിക്കുന്നു...

HAPPY NEW YEAR!!!!!!!!!
(PHOTO COURTESY: SHAJI PANICKER) 

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

തൂവല്‍ പോലെ



"morning walk ..ഒരു ഫെതെര്‍ പോലെ അങ്ങ് നടക്കുക" 
ഡോക്ടറുടെ വാക്കുകള്‍. രണ്ടു മാസത്തോളം തുടര്‍ച്ചയായി ശരീരത്തിന്റെ ഇടതു ഭാഗത്തായി ഉച്ചി മുതല്‍ ഉള്ളം കാല്‍ വരെ ഉണ്ടായിരുന്ന വേദന ആണ് എന്നെ അവിടെ എത്തിച്ചത്. ഡോക്ടറുടെ അഭിപ്രായത്തില്‍ ചുമ്മാ ടെന്‍ഷന്‍ അടിച്ചുണ്ടാക്കുന്ന വേദന. അടുത്തിരിക്കുന്ന കണവനെ ചൂണ്ടികാണിച്ചു അദ്ദേഹം പറയുന്നു
 " ഇതൊരു പഞ്ചപാവം അല്ലെ , പിന്നെ എന്തിനാ ഇത്ര ടെന്‍ഷന്‍, മനസ്സിന് ആവശ്യമില്ലാത്തത് ആണേല്‍ അതിനെ വലിച്ചു പുറത്തിടുക, യോഗ ചെയ്യ്..പിന്നെ നടത്തം..നമുക്ക് നോക്കാം"

അല്ലെങ്കിലും എനിക്കെന്താണ് പ്രശ്നം..ഓര്‍മകളില്‍ തപ്പിത്തടഞ്ഞു ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി വേദനിക്കുക.മനസ്സ് ഒരു ബ്ലാക്ക്‌ ബോര്‍ഡ് ആയിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്.പഴയതെല്ലാം ഒരു പൊടി പോലും ഇല്ലാതെ മായ്ച്ചു കളയാം..പുതിയ വാക്കുകളും മുഖങ്ങളും വരച്ചു ചേര്‍ക്കാം. പക്ഷെ യാഥാര്‍ത്ഥ്യം ഇതൊന്നുമല്ലാത്തതും ചില കാര്യങ്ങള്‍ കല്ലില്‍ കൊത്തി വെച്ച പോലെ മനസ്സില്‍ പതിയുകയും ചെയ്യുമ്പോള്‍ വേറെ എന്ത് ചെയ്യാന്‍.

ഡോക്ടര്‍ എന്നതിനേക്കാള്‍ ഒരു സുഹൃത്തിനോട്‌ എന്ന പോലെ ആണ് അങ്ങേര്‍ സംസാരിക്കുക. അത് കൊണ്ട് തന്നെ ഡോക്ടര്‍ പറഞ്ഞാല്‍ എനിക്ക് വേദ വാക്യം. നടക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അതിന്റെ സുഖം അറിഞ്ഞു തുടങ്ങിയത്. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ഉള്ള പുഴയുടെ അടുത്തേക്ക്. പാലത്തിന്റെ കൈവരി പിടിച്ചു പുഴയുടെ സൗന്ദര്യവും തണുപ്പും ആസ്വദിച്ച് ഒരു അഞ്ചു മിനിറ്റ്. വിടരാന്‍ തുടങ്ങുന്ന ആമ്പല്‍ പൂക്കള്‍. തെളിഞ്ഞ വെള്ളം. കുറച്ചു നേരം അത് നോക്കി നിന്ന് തിരിച്ചു നടക്കുമ്പോള്‍ മനസിന്നു എന്തെന്നില്ലാത്ത ഉന്മേഷം. തിരിച്ചു വരുന്ന വഴിയില്‍ പലതരം  കിളികളുടെ ശബ്ദങ്ങള്‍. കണവന്റെ കൈ കോര്‍ത്ത്‌ പിടിച്ചു നടക്കുമ്പോള്‍ വിവാഹത്തിന്റെ ആദ്യ നാളുകളിലേക്ക് മനസിനെ നടത്തിച്ചു. ഫെതെര്‍ പോലെ ഉള്ള നടത്തം എന്റെ മനസ്സിനെയും ഒരു തൂവല്‍ ആക്കി മാറ്റി. വേദനകള്‍ പതുക്കെ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇല്ലാതെ ആയതാണോ അതോ ഇല്ലെന്നു എനിക്ക് തോന്നുന്നതാണോ. എന്തായാലും എവിടെയോ കൈ വിട്ടു പോകേണ്ടി ഇരുന്ന എന്തിനെയോ ചേര്‍ത്ത് പിടിച്ചത് പോലെ ഒരു ശാന്തത എനിക്കിപ്പോള്‍ തോന്നുന്നു. ഒരു തൂവല്‍ പോലെ എന്റെ മനസ്സിപ്പോള്‍ പറക്കുകയാണ്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു. 

അമേരിക്കന്‍ സിങ്ങര്‍ Nicca Costa യുടെ like a feather എന്ന പാട്ടിലെ ചില വരികള്‍ പോലെ  

And when I set it free like a feather it will be
And when I rise to see it done like whatever it will be it will be

2011, ഡിസംബർ 2, വെള്ളിയാഴ്‌ച

മുഖംമൂടി


We all wear masks, and the time comes when we cannot remove them without removing some of our own skin.”  Andre Berthiaume

" വെറുപ്പ്‌ തോന്നുന്നുണ്ടോ എന്നോട്?"
മുഖംമൂടി വലിച്ചു മാറ്റിയതിന്റെ വേദനയോ ജാള്യതയോ ഒന്നുമുണ്ടായിരുന്നില്ല ശബ്ദത്തില്‍,എന്നായാലും ഇതൊക്കെ സംഭവിക്കേണ്ടത്‌ ആയിരുന്നു എന്ന നിസ്സംഗത .അല്ലെങ്കിലും നിന്റെ സ്ഥായിഭാവം അത് തന്നെ ആണല്ലോ.
നിന്റെ മുഖം യഥാര്‍ത്ഥം അല്ല എന്ന സത്യം സംസാരത്തിനിടയില്‍ പലപ്പോഴായി എനിക്ക് മനസിലായതാണ് .അത് കൊണ്ട് തന്നെ വലിച്ചെറിയപ്പെട്ട മുഖംമൂടിയും നിന്റെ മുഖവും എന്നില്‍ ഒരു തരത്തിലും അമ്പരപ്പ്  ഉണ്ടാക്കിയില്ല .പക്ഷെ ചുണ്ടില്‍ നിന്നും കണ്ണിലേക്കു നീളുന്ന ചിരിക്കും കണ്ണിലെ നിഷ്കളങ്കതക്കും പകരം
നിന്റെ കണ്ണിലെ വന്യത, ചുണ്ടുകളിലും പല്ലുകളിലും കണ്ട ചോര തുള്ളികള്‍ അതെന്നില്‍ ഒരു ചെറിയ നടുക്കം ഉണ്ടാക്കി എന്നത് സത്യം
വെറുപ്പ്‌ ആയിരുന്നോ എനിക്ക് തോന്നിയത്?? അറിയില്ല
 അല്ലെങ്കിലും ഈയിടെ ആയി എന്റെ ചിന്തകളും വികാരങ്ങളും എന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്
തിരിച്ചറിയാന്‍ പറ്റാത്ത വികാരവിക്ഷോഭങ്ങളും ആയി ഞാന്‍ നില്‍ക്കുമ്പോള്‍  നീ മുഖം മൂടിക്കു പിന്നിലെ നിന്റെ കഥ പറയാന്‍ തുടങ്ങി ..വഞ്ചനയില്‍ കുരുങ്ങിയ നിന്റെ ജീവിതത്തെ പറ്റി...പ്രതികാരം ഒരാളോട് മാത്രമാക്കാതെ ഒരു വര്‍ഗത്തോട്‌ മുഴുവനും ആക്കേണ്ടി വന്ന നിന്റെ കഥ..
എല്ലാം പറഞ്ഞു കഴിഞ്ഞു വെറുപ്പ്‌ തോന്നുന്നുടോ എന്ന് നീ ചോദിച്ചപ്പോള്‍ ഇല്ല എന്നുത്തരം തന്നത് നിന്നോട് ഉള്ള അളവറ്റ സ്നേഹം കൊണ്ടല്ല..
ഇത്രയൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും ആരെങ്കിലും ഒരാള്‍ നിന്നെ കേള്‍ക്കാനും ക്ഷമിക്കാനും പറയാനും ഉണ്ടെങ്കില്‍ ചെയ്യുന്ന തെറ്റുകളില്‍ നീ പിന്തിരിയുമെന്ന ഒരു ആത്മവിശ്വാസം ..അത് വളരെ കടന്നു പോയ ഒരു വിശ്വാസം ആയിരുന്നു എന്നു ഇപ്പോള്‍ മനസിലാക്കുമ്പോഴും ഞാന്‍ നിന്നെ വെറുക്കുന്നില്ല..പകരം നെഞ്ചില്‍ കൈ വെച്ച് പ്രാര്‍ത്ഥിക്കുന്നു..ശാപങ്ങള്‍ ഇടിത്തീ ആയി നിന്റെ മേല്‍ പതിക്കാതെ  ഇരിക്കട്ടെ..

2011, നവംബർ 22, ചൊവ്വാഴ്ച

തലാഖ്


മൂന്നക്ഷരം ...പത്തു വര്‍ഷത്തെ ജീവിതം..മൂന്നു കുട്ടികള്‍ ...ഇതെല്ലാം ഒരു മൂന്നക്ഷരത്തില്‍ തീരുന്ന ബന്ധങ്ങളോ?
സുബൈദക്കു അപ്പോഴും ഒന്നും മനസിലായില്ല ..എന്താണ് താന്‍ ചെയ്ത തെറ്റ് എന്നു..
അടുക്കളയിലേക്കു പോകുമ്പോള്‍ മുന്നിലെ വാതില്‍ അടക്കാതിരുന്നതോ..
അതോ ആരോ വീടിനുള്ളില്‍ കേറി എന്ന സംശയത്തില്‍ ആളുകളെ വിളിച്ചു കൂട്ടിയതോ?
അടുക്കളയില്‍ കുക്കെര്‍ വിസില്‍ കേട്ടാണ് നിലം തുടച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അകത്തേക്ക് പോയത്..
തിരിച്ചു വന്നപ്പോള്‍ തുടച്ചിട്ട നിലത്തു കാല്പാടുകള്‍ കണ്ടാണ്‌ ആളുകളെ വിളിച്ചു കൂട്ടിയത്..
ആളുകള്‍ വന്നു നോക്കിയപ്പോള്‍ കാണാതിരുന്ന ആള്‍ താന്‍ വാതിലടച്ചു കഴിഞ്ഞപ്പോള്‍ മുകളില്‍ വെച്ചിരുന്ന ഫ്രിഡ്ജിന്റെ ബോക്സില്‍ നിന്നും 
ചാടിയിറങ്ങുന്നത് കണ്ടു താന്‍ നിലവിളിക്കാന്‍ ഒരുങ്ങിയതല്ലേ ..പക്ഷെ പേടി കൊണ്ട് ശബ്ദം പുറത്തേക്കു വന്നില്ല..അതിനെക്കാള്‍ വേഗത്തില്‍ അയാള്‍ തന്റെ കഴുത്തില്‍ കത്തി വെച്ച് സ്വര്‍ണം മുഴുവന്‍ അഴിച്ചു വാങ്ങുകയും പുറത്തേക്കു ഓടുകയും ചെയ്തില്ലേ..
കാലുകള്‍ക്ക് ചലനം വെച്ചപ്പോള്‍ ആദ്യം ചെയ്തത് പുറത്തേക്കു ഓടി ആളുകളെ വിളിച്ചു കൂട്ടുകയല്ലേ 
എന്നിട്ടും നിഷ്കരുണം മൂന്നക്ഷരത്തില്‍  ബന്ധം വേണ്ടാന്ന് വെച്ചു..പത്തു വര്ഷം തന്റെ  ചൂടും ചൂരും അറിഞ്ഞവന്‍,, തുടിപ്പും കിതപ്പും അറിഞ്ഞവന്‍..
എല്ലാം സഹിക്കാമായിരുന്നു , പക്ഷെ മൊഴി ചൊല്ലാന്‍ പറഞ്ഞ കാരണം..
" നീ വിളിച്ചു കേറ്റിയത് ആകും,ആളുകള്‍ അറിഞ്ഞു എന്നായപ്പോള്‍ ഒരു കഥ ഉണ്ടാക്കി"
 തന്റെ  സ്ത്രീത്വത്തെ തന്നെ ചോദ്യം ചെയ്തു കളഞ്ഞു..
തന്റെ മടിയില്‍ ഉറങ്ങുന്ന മകളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ സുബൈദയുടെ കണ്ണുകള്‍ വീണ്ടും നിറയാന്‍ തുടങ്ങി ..
മറ്റൊരു സ്ത്രീ ജന്മം ..ആളുകള്‍ക്ക് കുറ്റപ്പെടുത്താനും പഴി ചാരാനും ആയി..വീതം വെച്ചപ്പോള്‍ ആണ്‍കുട്ടികളെ രണ്ടിനെയുമെടുത്തു പെണ്‍കുട്ടിയെ തനിക്കു തന്നു..
പെണ്ണിന്റെ ഭാരം ചുമക്കാന്‍ ആര്‍ക്കും വയ്യല്ലോ..

2011, നവംബർ 15, ചൊവ്വാഴ്ച

എന്റെ ആകാശം


മോഹങ്ങള്‍ തീരാത്ത മനസിന്റെ വേദന അറിയണോ ചലനമറ്റ എന്റെ നെഞ്ചോട്‌ ചെവി ചേര്‍ത്ത് വെക്കു
എന്റെ ചിറകുകള്‍ക്ക് വിലങ്ങായി, കാലുകള്‍ക്ക് തടസ്സമായി
ആകാശത്തിനു നെടുകയും കുറുകയും വൈദ്യുത കമ്പികളും മൊബൈല്‍ ടവെരുകളും നിറച്ചു വെച്ച നിങ്ങള്‍ അറിയണം ആ വേദന
കാറ്റിനെക്കാള്‍ വേഗത്തില്‍ ചിറകു വിടര്‍ത്തി പറക്കാന്‍ മോഹിച്ച ഞാന്‍ കമ്പികളില്‍ തൂങ്ങി  കിടക്കുന്നത്  നിങ്ങള്‍ എന്റെ ആകാശം തട്ടിയെടുത്തത് കൊണ്ടല്ലേ..എനിക്കെന്റെ ആകാശം തിരിച്ചു വേണം..ചേക്കേറാന്‍ ചില്ലകളും
പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവും ഉടയതമ്പുരാന്‍ വീതം തന്നതാണ്
മാളങ്ങള്‍ കൊത്തി മറിച്ചു കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ പണിതു..ആകാശത്ത് വിലങ്ങുകള്‍ തീര്‍ത്തു..
മനസ്സ് വിങ്ങുന്നു...ആ വിങ്ങല്‍ അറിയാന്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്നു നില്‍ക്കൂ..
എല്ലാം നഷ്ടപെട്ടവന്റെ വേദന അത് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്കാവില്ല..

2011, നവംബർ 4, വെള്ളിയാഴ്‌ച

ഓര്‍മയില്‍ പൂക്കുന്ന ഇലഞ്ഞി


"ചെറുവണ്ണൂര്‍‍, ചെറുവണ്ണൂര്‍‍ " ..
ചെറുതായി പെയ്യുന്ന മഴയുടെ സുഖത്തില്‍  മയങ്ങി പോയ ഞാന്‍ഞെട്ടി ഉണര്ന്നു പുറത്തേക്കു നോക്കി..ബസ്‌ സ്റ്റോപ്പിനു അപ്പുറത്ത് നിറയെ കായ്ച്ചു നില്ക്കുന്ന ഇലഞ്ഞി മരം..പച്ചയും മഞ്ഞയും നിറത്തില്‍ കായ്കള്‍
 ഇലഞ്ഞി പൂക്കളുടെ മണം എന്റെ മൂക്കിലും കായ്കളുടെ രസം എന്റെ നാവിലും ഞാന്‍ അറിയാതെ തന്നെ വന്നു നിറഞ്ഞു..ഇലഞ്ഞി എന്നെ കൊണ്ട് പോയത് എന്റെ ബാല്യകാലത്തിലേക്ക് ആണ്..
പ്രായത്തിലും കൂടിയ ബുദ്ധി  ഉണ്ടായതുകൊണ്ടാണോ അതോ പകല്‍എങ്കിലും സ്വൈര്യം  കിട്ടുമെന്ന് കരുതിയത്കൊണ്ടാണോ എന്നറിയില്ല , നാലാം വയസില്‍തന്നെ എന്നെ സ്കൂളില്‍ കൊണ്ട് ചെന്നാക്കി..(അന്നൊക്കെ ആറാം വയസില്‍ആണ് കുട്ടികളെ സ്കൂളില്‍ചേര്‍ത്തിരുന്നത്)..
എന്നെ സ്കൂളില്‍കൊണ്ട് പോകുന്നതും കൊണ്ടുവരുന്നതും രണ്ടു ചേച്ചിമാരുടെയും കുഞ്ഞേട്ടന്റെയും അവരുടെ സുഹൃത്തുക്കളുടെയും ഒരു വലിയ തലവേദന ആയിരുന്നു.. 
വീട്ടില്‍‍ അറിയിക്കാതെ അവര്‍  ചെയ്യുന്ന കുരുത്തക്കേടുകള്‍ കൃത്യമായി വീട്ടില്‍ അറിയിക്കുകയും അതിനുള്ള ക്വാട്ട വാങ്ങിച്ചു കൊടുക്കുകയും ചെയ്യുന്നതായിരുന്നു എന്റെ ഏറ്റവും വലിയ വീരകൃത്യം.:).
സ്കൂളിലേക്ക് പോകുന്നത് നടന്നായിരുന്നു..വലിയ പാടങ്ങള്‍ കടന്നു, തോടുകള്‍ ചാടി, കുന്നു കേറി ഏതാണ്ട് ഒരു കിലോമീറ്റര്‍ നടക്കാന്‍ ‍ഉണ്ടായിരുന്നു സ്കൂളിലേക്ക് ..പോകുമ്പോള്‍ നല്ല കുട്ടികള്‍ ആയി പോയിരുന്നവര്‍തിരിച്ചു വരുമ്പോള്‍ കുട്ടികുരങ്ങന്മാരെ പോലെ മറ്റുള്ളവരുടെ പറമ്പിലും പാടത്തിലും ഒക്കെ കേറി ഇലഞ്ഞിയും ബബ്ലൂസും ഒക്കെ പറിച്ചു ഒരു സമയം ആകുമ്പോള്‍ ആണ് വീട്ടിലെത്തുക.നേരം വൈകിയതിന്റെ കാരണം ഞാന്നടക്കാത്തത് ആണ് എന്ന് എന്റെ തലയില്വെച്ച് കെട്ടുകയും ചെയ്യും..:(
അങ്ങനെ ഒരു ദിവസം വേലികെട്ടി ഭദ്രമായി സൂക്ഷിച്ച കുഞ്ഞെപ്പു ചേട്ടന്റെ തോട്ടത്തില്‍ വലിയ ഇലഞ്ഞി മരം ഉണ്ടെന്നും അതില്‍ നിറയെ കായ്കള്‍ ഉണ്ടെന്നും ഉള്ള വിവരം  കിട്ടി. ഒറ്റക്കുഴല്‍തോക്ക് ഉള്ള ചേട്ടന്റെ തോട്ടത്തില്‍ സാധാരണ ആരും കയറാറില്ല.. ഒരു വൈകുന്നേരം എല്ലാരും കൂടെ തോട്ടത്തില്‍ കയറി..നിറയെ കായ്ച്ചു നില്ക്കുന്ന വലിയ ഇലഞ്ഞി മരം ..അവര്‍ കല്ലെറിഞ്ഞു വീഴ്ത്തുന്ന കായകള്‍ പെറുക്കിയെടുക്കുന്ന ജോലി ആയിരുന്നു എനിക്ക്..അവിടെയും ഇവിടെയും തെറിച്ചു വീഴുന്ന കായ്കള്‍ മടക്കി പിടിച്ച ഉടുപ്പിലേക്ക് പെറുക്കി ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ആരെടാ അവിടെ തോട്ടത്തില്‍ " എന്ന ഒരലര്‍ച്ച ..
കല്ലെറിഞ്ഞവര്‍ എല്ലാം ഓടിപോയി..താഴെ വീണു കിടക്കുന്ന കായകള്‍ ഇട്ടുപോകാന്‍ ഉള്ള മടിയില്‍ഞാന്‍ അത് പെറുക്കാന്‍ നിന്നു ..ഒരു കായ്പെറുക്കാന്‍ കുനിഞ്ഞപ്പോള്‍ അതിനടുത്തു രണ്ടു കാല്‍പാദങ്ങള്‍..മുഖമുയര്‍ത്തി നോക്കിയപ്പോള്‍ കുഞ്ഞെപ്പു ചേട്ടന്‍‍ ..തോളില്‍തോക്ക്..
 " നീ പുതിയ വീട്ടിലെ കുട്ടി അല്ലെ"
"ങ്ങും"
"സ്കൂള്‍വിട്ടാല്‍ വീട്ടില്‍ പോകാതെ കണ്ടിടത്തൊക്കെ നടക്കണോ, വേഗം വീട്ടില്‍ പോയെ "
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ഓടി..കുന്നിറങ്ങി താഴെ വന്നപ്പോള്‍അവിടെ ചേട്ടന്മാരും ചേച്ചിമാരും കൂടെ കൂലങ്കഷമായ ചര്‍ച്ച ആണ്.
ഞാന്‍ ഇല്ലാതെ എങ്ങനെ വീട്ടില്‍ പോകും , എന്നെ വെടി വെച്ച് കൊന്നു കാണുമോ അതോ വീട്ടിലേക്കു പിടിച്ചു കൊണ്ട് പോയിരിക്കുമോ എന്നൊക്കെ ..
ഇറങ്ങി വന്ന എന്നെ ഓടി വന്നു പിടിച്ചു കുഞ്ഞേട്ടന്‍ " നിനക്കൊന്നും പറ്റിയിലല്ലോ"
തോളില്വെച്ച കൈ കുടഞ്ഞു മാറ്റി ഞാന്‍ഉടുപ്പില്‍ പെറുക്കി കൂട്ടിയ ഇലഞ്ഞി കായ എടുത്തു തിന്നു മുന്നോട്ടു നടന്നു..
" നീ വീട്ടില്‍ പോയി ഇതൊന്നും പറയരുത് കേട്ടോ, നാളെ നിനക്ക് ഞാന്‍ കടലമിട്ടായി വാങ്ങി തരാം"
പ്രലോഭനം..ങ്ങും
കടലമിട്ടായി കിട്ടുന്ന കാര്യമോര്‍ത്തു ഞാന്‍ ഒന്നും വീട്ടില്‍ പറഞ്ഞില്ല
മണ്ണെണ്ണ വിളക്കില്‍‍ പറന്നു വീഴുന്ന ഈയാംപാറ്റകളെ നോക്കി ഇരിക്കുമ്പോള്‍ ആണ് അച്ഛന്‍ കടയില്‍ നിന്ന് വന്നത്.
വേഗത്തില്‍ അകത്തേക്ക് കടക്കുന്നതിനിടയില്‍ ഇറയില്‍ വെച്ച ചൂരല്‍ വലിച്ചെടുക്കുന്നതും കണ്ടു
" നീ ഒക്കെ സ്കൂളില്‍ പോകുന്നത് പഠിക്കാനോ അതോ കക്കാനോ" എന്നാ ചോദ്യവും ചൂരല്‍ വായുവില്‍ ഉയരുന്ന ശബ്ദവും കേട്ടു..അത് കേട്ട് എനിക്ക് കരച്ചില്‍ വന്നു..അവര്‍ക്ക് അടി കിട്ടിയതിനല്ല  ..
എന്റെ വിഷമം മുഴുവന്‍ പിറ്റേന്ന് കിട്ടാത്ത കടല മിട്ടായിയെ കുറിച്ച് ഓര്‍ത്തായിരുന്നു..
(വായനക്കാരുടെ അറിവിലേക്ക് - സത്യമായിട്ടും ഞാന്‍ അല്ല അന്ന് ഈ വിവരം അച്ഛനെ അറിയിച്ചത് ..ആ ചേട്ടന്‍ ആയിരുന്നു )

************************************

അടിക്കുറിപ്പ് : എന്റെ ദയ കൊണ്ട് മുടങ്ങാതെ കുഞ്ഞേട്ടന് കിട്ടേണ്ട ക്വാട്ട കിട്ടികൊണ്ടിരുന്നെങ്കിലും ഒരു ഈര്‍ഷ്യയോ ദേഷ്യമോ ആരുടെ മനസിലും ഉണ്ടായിരുന്നില്ല..ഇന്നും നാല് ദിവസം തുടര്‍ച്ച ആയി എന്റെ വിവരമൊന്നുമറിയാതെ ഇരുന്നാല്‍ അപ്പോള്‍ വിളിക്കും എവിടെ ആടി, നിന്റെ അനക്കമില്ലലോ എന്ന് ചോദിച്ചു .അതെ സമയം ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഇതിനെക്കാള്‍ ചെറിയ കാര്യങ്ങളില്‍ പോലും വൈരാഗ്യം ആയി ഈഗോ ആയി..പരസ്പരം സംസാരിക്കാന്‍ പോലും പറ്റാത്തവര്‍ ആകുന്നു..


2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ലയനം


അവന്‍ - ആഴങ്ങളില്‍ വേരുകള്‍ ഓടിയ,മഹാമുനിയെ പോലെ മൌനി ആയ  മഹാവൃക്ഷം
അവള്‍ - കുണുങ്ങി ചിരിച്ചുകൊണ്ടു കലപില സംസാരിക്കുന്ന  പുഴ
വൈരുദ്ധ്യങ്ങളുടെ സമ്മേളനം ആയിരുന്നു അവരുടെ സൗഹൃദം..
കുണുങ്ങി ചിരിച്ചു കൊണ്ട് അവള്‍ കഥകള്‍ പറഞ്ഞു കൊണ്ടിരിക്കും ..അവന്‍ ആണെങ്കില്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നില്‍ക്കും ..ചിലപ്പോള്‍ ഇലകള്‍ കൊഴിച്ചു അവളെ ഇക്കിളിപ്പെടുത്തും..
എന്നും അവള്‍ക്ക് ഓരോ കഥകള്‍ പറയാന്‍  ഉണ്ടാകും..ചിലപ്പോള്‍ അത് കാട്ടിലെ ഏതെങ്കിലും മരം നിറയെ പൂത്തു അതിന്റെ പൂക്കള്‍ അവള്‍ക്കു  കാണിക്ക ആയി കൊടുത്തതിന്റെ ആകും..
മറ്റു ചിലപ്പോള്‍  തന്റെ ആഴം അളക്കാന്‍ വന്നവരുടെ കാര്യം  ചിരിക്കാതെ തൂങ്ങിയ മുഖവുമായി പറയും ..അവളുടെ വിഷമം കാണുമ്പോള്‍ ഇലകള്‍ കൊണ്ട് സമൃദ്ധമായ തന്റെ കൊമ്പുകള്‍ താഴ്ത്തി അവളുടെ മുഖത്ത് ഒന്ന് തലോടും. സ്നേഹത്തിന്റെ മാന്ത്രിക സ്പര്‍ശം .
ഒന്ന് തൊട്ട മാത്രയില്‍ അവള്‍ വീണ്ടും കലപില പറഞ്ഞുകൊണ്ട് ചിര്ച്ചു കൊണ്ട് മുന്നോട്ട് നീങ്ങും ..എന്നും  അവള്‍ അവനോടു ചോദിക്കും  " വരുന്നോ എന്റെ കൂടെ"
അവളുടെ ചോദ്യം കേള്‍ക്കുമ്പോള്‍ ബന്ധങ്ങളുടെ ഊരാകുടുക്കുമായി നില്‍ക്കുന്ന വേരുകളിലേക്ക് അവന്റെ നോട്ടം എത്തും.
പിന്നെ പതുക്കെ പറയും " സമയം ആയില്ല"

" സമയം ആയില്ല പോലും , സമയം ആയില്ല പോലും
ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴാ"

എന്നൊരു പട്ടു പാടി അവള്‍ ചിരിച്ചു കൊണ്ട് മുന്നോട്ടോടും..
കഥകള്‍ പറഞ്ഞു കവിതകള്‍ ചൊല്ലി അന്യോന്യം പിരിയാന്‍ കഴിയാതെ, എന്നാല്‍ ഒന്നാകാന്‍ കഴിയാതെ ഓരോ ദിവസവും കഴിഞ്ഞു.
വരുന്നോ എന്ന അവളുടെ ചോദ്യത്തിന് വരാം എന്ന് പറയാന്‍ കഴിയാതെ അവനും അവനു വേണ്ടി കാത്തു  നില്ക്കാന്‍ കഴിയാതെ അവളും.. അവനു തടസമായി നിന്നതു  വേരുകളുടെ ബന്ധനങ്ങള്‍..
ഒന്നാകുന്നതില്‍ മാത്രം അല്ല സ്നേഹം എന്ന് ഓരോ ദിവസം കൂടുംതോറും അവര്‍ പരസ്പരം മനസിലാക്കുന്നുണ്ടായിരുന്നു..എങ്കിലും എന്നെങ്കിലും ഒന്നാകാം എന്ന പ്രതീക്ഷ അവരില്‍ കൊഴിയാതെ പൂത്തു നിന്നു.
കാത്തു കാത്തിരിക്കെ ആ ദിനം വന്നെത്തി ..
കാറ്റും കോളും നിറഞ്ഞ ഒരു തുലാവര്‍ഷ രാത്രിയില്‍ അവന്‍ ആ ബന്ധനങ്ങളില്‍ നിന്നും മോചിതനായി
തായ്തടിയില്‍ നിന്നും മുറിഞ്ഞു പോകുന്ന വേരുകളുടെ വേദന അവന്‍ അറിഞ്ഞില്ല
അവന്റെ മനസ്സില്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ
ലയനം ..വര്‍ഷങ്ങളോളം സ്വപ്നം കണ്ട ലയനം ..
അവളുടെ നനുത്ത മാറിലെക്കുള്ള കൂപ്പു കുത്തല്‍
മുറിഞ്ഞ വേരുകളുടെ വേദന അവനില്‍ നിന്നും ഏറ്റെടുക്കാന്‍ എന്ന പോലെ അവള്‍ കാത്തു നിന്നു..
കാത്തിരിപ്പിനൊടുവില്‍ നിറഞ്ഞ മനസ്സോടെ, സഹിക്കാന്‍ ആകാത്ത വേദനയോടെ 
തന്റെ മാറിലേക്ക്‌  വന്നു വീണ അവനെ മറ്റാരും തട്ടിയെടുക്കരുത് എന്ന പോലെ ചേര്‍ത്ത് പിടിച്ചു അവള്‍ അതിവേഗം മുന്നോട്ടു കുതിച്ചു.



2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

വിശ്വാസം അതല്ലേ എല്ലാം


വിശ്വാസത്തിന്റെ ഇരുമ്പു കോട്ടകള്‍ തുരുമ്പെടുത്തിരിക്കുന്നു എന്നോ
വാഗ്ദാനങ്ങളുടെ വര്‍ണ ചായം  പൂശുക
കോട്ടകള്‍ സുരക്ഷിതം എന്ന് വിശ്വസിക്കട്ടെ
വിശ്വാസം അതല്ലേ എല്ലാം

ആഴമുള്ള ബന്ധങ്ങള്‍ ദൂരത്തെ ഭയപെടുന്നു എന്നോ
ദൂരം എന്നാല്‍ മനസിന്റെയോ ശരീരത്തിന്റെയോ
നമുക്കിടയിലെ ദൂരം എന്നെ ഭയപ്പെടുത്തുന്നില്ല
അതിനര്‍ത്ഥം ബന്ധത്തിന് ആഴമില്ലെന്നാണോ
അതോ സ്നേഹത്തിന്റെ ദൃഡതയോ
സ്നേഹത്തിന്റെ ദൃഡത തന്നെ
(എന്റെയോ നിന്റെയോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്)
വിശ്വാസം അതല്ലേ എല്ലാം

വികാരം ചത്ത കണ്ണുകളുമായി
സ്നേഹമില്ലാത്ത വാക്കുകള്‍ സ്നേഹം നിറച്ചു
യാന്ത്രികമായി നീ ഉരുവിടുമ്പോള്‍
കാണുന്നത് വെറും പ്രഹസനം എന്നറിഞ്ഞിട്ടും
എന്റെ മനസ് ആര്‍ദ്രം ആകുന്നതെന്തിനു?
എന്റെ സ്നേഹത്തിനു മേല്‍ എനിക്കുള്ള വിശ്വാസം
 വിശ്വാസം അതല്ലേ എല്ലാം

ഓര്‍മ്മകള്‍ നമ്മുടെതാണ്‌
സ്വപ്‌നങ്ങള്‍ എന്റെതും നിന്റെതും
എങ്കിലും ഒരിക്കല്‍ നമ്മുടെ സ്വപ്നലോകത്ത്
നമ്മള്‍ ഒന്നാകും എന്ന വിശ്വാസത്തില്‍
ഞാന്‍ നമുക്കായി സ്വപ്നങ്ങള്‍ കാണുന്നു
വിശ്വാസം അതല്ലേ എല്ലാം

കടപ്പാടുകളുടെ മുതലും പലിശയും ഒടുക്കാനാകാതെ
ഓര്‍മകളില്‍ സുഷിരങ്ങള്‍ വീഴ്ത്തി കടപ്പാടുകള്‍
മറക്കാന്‍ ശ്രമിച്ചപ്പോള്‍
സുഷിരങ്ങള്‍ വലുതായി ഞാന്‍ ആരെന്നും എന്തെന്നും
തിരിച്ചറിയാന്‍ ആകാതെ അസ്ഥിത്വം നഷടപെടുമ്പോഴും
എന്റെ ഓര്‍മശക്തിയില്‍ ഞാന്‍ ഊറ്റം കൊള്ളുന്നു
എന്റെ ഓര്‍മയ്ക്ക് ഒന്നും പറ്റിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു
വിശ്വാസം അതല്ലേ എല്ലാം


എന്റെ വിശ്വാസപ്രമാണങ്ങള്‍
എന്നെ ഒറ്റപ്പെടുത്തുമ്പോള്‍
കൊടുക്കല്‍ വാങ്ങലുകള്‍ ഇല്ലാത്ത
ചോദ്യോത്തരങ്ങള്‍ ഇല്ലാത്ത
ഏകാന്ത ജീവിതം ആണ് സുന്ദരം എന്ന് ഞാന്‍ വിശ്വസിക്കുന്നു
വിശ്വാസം അതല്ലേ എല്ലാം

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ഒരു കൂറ അല്ലെങ്കില്‍ പാറ്റ യജ്ഞം


" അമ്മ തല്ലികൊല്ലുന്നത് കണ്ടാല്‍ പാമ്പ് ആണെന്ന് തോന്നും,അത് ഒരു കുഞ്ഞു കൂറ (പാറ്റ) അല്ലെ?"
" നിന്റെ അമ്മ എന്നോടുള്ള ദേഷ്യം കൂറയുടെ മേല്‍ തീര്‍ക്കുകയാകും "
വര്‍ഗ ശത്രുവിനെ കൊല്ലാന്‍ ഉള്ള ത്വരയില്‍ പാര കമന്റുകള്‍ക്കു ഞാന്‍ ചെവി കൊടുത്തില്ല
സുവോളജി ലാബില്‍ നിന്നും തുടങ്ങിയതാണ് ഈ ജീവിയോടുള്ള വെറുപ്പ്‌..അതിന്റെ വൃത്തികെട്ട ഗന്ധം കാരണം മൂന്നു  ദിവസം ആണ് ഞാന്‍ പട്ടിണി കിടന്നത്..ഓഫീസില്‍ നിന്നും വീട്ടിലെത്തി അടുക്കളയില്‍ കാപ്പി ഉണ്ടാക്കാന്‍ കേറിയപ്പോള്‍ ആണ് രണ്ടു ആന്റിനകള്‍ എന്റെ കണ്ണില്‍ പെട്ടത് ..ചൂല് കൊണ്ട് തട്ടി പുറത്താക്കി അടിച്ചു കൊന്നപ്പോള്‍ ഒരു ഹിമാലയം കീഴടക്കിയ പ്രതീതി .
ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു എന്ന് പറഞ്ഞപോലെ ആയി പിന്നെ കാര്യങ്ങള്‍ ..കാലത്ത് അടുക്കളയില്‍ അവിടെയും ഇവിടെയും ആയി പലതരം ആന്റിനകള്‍ ..ഞങ്ങളെ തോല്പിക്കാന്‍ നീ ആയില്ല മകളേ എന്ന വെല്ലുവിളിയോടെ..
സമാധാനത്തോടെ ഭക്ഷണം ഉണ്ടാക്കാനോ കഴിക്കാനോ കഴിയാത്ത ധര്‍മ സങ്കടത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞു..
ഒരു ദിവസം  ഓഫീസില്‍  ഫോറിന്‍ ഗൂട്സ്‌ വില്‍ക്കുന്ന ഇക്കാക്ക പുണ്യാളനെ പോലെ അവതരിച്ചു.
" ഒരു പുതിയ പ്രോഡക്റ്റ് ഉണ്ട് ഞമ്മളെ കയ്യില്‍, നോക്കിക്കാളി, കൂറകള്‍ പിന്നെ ഇങ്ങളെ ബീട്ടിലേക്ക് ബരുല്ല"
മേശപുറത്ത്‌ വെച്ച "Tiger brand   Cocroch killer " കണ്ടതും വില പേശാന്‍ ഒന്നും നില്‍ക്കാതെ അത് വാങ്ങിച്ചു..ഒന്നല്ല രണ്ടു എണ്ണം !!! 
സാധാരണ ദിവസങ്ങളില്‍ 9 .30 ആണ് അത്താഴ സമയം ..അന്ന് നേരത്തെ തന്നെ കഴിച്ചു പാത്രം  കഴുകി ..അടുക്കളയിലെ സാധനങ്ങള്‍ എല്ലാം പേപ്പര്‍ കൊണ്ട് മൂടി വെച്ചു ഞാന്‍ എന്റെ യജ്ഞം ആരംഭിച്ചു..സിങ്ക്, സിലിന്ടെര്‍, മുക്ക് മൂല ഒന്നും വിടാതെ ഒരു ബോട്ടില്‍ തീരുന്നത് വരെ അടിച്ചു ...അടുക്കള വാതില്‍ ചേര്‍ത്തടച്ചു ഞാന്‍ അരമണിക്കൂര്‍ കഴിയാന്‍ സൂര്യ ടി വിയിലെ ചക്കരഭരണി എന്ന  തറ കോമഡി കണ്ടു കാത്തിരുന്നു.
10 .30 ..ടക് ടക് മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ വാതില്‍ തുറന്നു
ആഹാ..കുരുക്ഷേത്ര ഭൂമി പോലെ ..പിടക്കുന്നു ചിലര്‍...കറങ്ങുന്നു ചിലര്‍..തിരിയുന്നു ചിലര്‍..അനങ്ങാതെ മറ്റു ചിലര്‍..
അടിച്ചു വാരി കൂട്ടി പുറത്തേക്കു കളഞ്ഞു കുളിച്ചു മനസമാധാനത്തോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു കുറേ ദിവസങ്ങള്‍ക്കു ശേഷം..
എപ്പോഴോ കാലന്‍ കോഴിയുടെ കൂവല്‍ കേട്ട് ഞെട്ടി ഉണര്‍ന്നു..ഒരു വല്ലാത്ത ശബ്ദം എന്റെ ചെവികളിലേക്കു എത്തിയോ? മമ്മി സിനിമയില്‍ വണ്ടുകള്‍ ഒരുമിച്ചു വരുന്ന പോലെ ഒരു ശബ്ദം..
കണ്ണ് തുറന്നു നോക്കിയപ്പോള്‍ തലക്കു മുകളില്‍ ആന്റിനകളുടെ പത്മവ്യൂഹം!!!
 ജനല്‍ അഴികള്‍ക്കിടയിലൂടെ വരുന്ന തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു..ആന്റിനകള്‍ കൂടിച്ചേരുന്ന ഭാഗത്ത്‌ ഒരു വെളുപ്പ്‌ നിറം ..എനിക്ക് വളരെ പരിചിതമായത് ...ഒരു നടുക്കത്തോടെ ഞാന്‍ മനസിലാക്കി അത് Tiger brand   Cocroch killer nozzle ആണെന്ന്!!!!!!!!!!!!!!!!!!!!

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

മാതൃത്വം

" നീ പറയുന്നതും ചെയ്യുന്നതും എന്താണെന്നു നിനക്ക് തന്നെ അറിയില്ല. ചോദിച്ചാല്‍ ശരി ആയുള്ള മറുപടിയും കിട്ടില്ല നിനക്കെന്തു  പറ്റിയെടി" കണവന്റെ ചോദ്യം 

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി എന്റെ ചിന്തകള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു ഓടികൊണ്ടിരിക്കുന്നു. ഓട്ടത്തിനിടയില്‍ ചുറ്റി പിണയുന്നു . എവിടെയുമെത്താതെ ചിന്തകള്‍ ഓടിക്കൊണ്ടേയിരിക്കുന്നു
ഇന്ന് എന്റെ ചിന്തകളില്‍ ഉടക്കിയിരിക്കുന്നത് നിശാശലഭം ചുമരില്‍ ഇട്ടു പോയ മുട്ടകള്‍ ആണ്.
ശലഭത്തിന്റെ മാതൃത്വം ആണ് ..കൈ വളരുന്നുണ്ടോ കാല്‍ വളരുന്നുണ്ടോ എന്ന് ഉല്‍ക്കണ്പ്പെടുന്ന എന്നില്‍ നിന്നും എത്ര വ്യത്യസ്തയാണ് ശലഭം .ഭംഗിയുള്ള ശലഭം ആയി മാറുന്നതിനു മുന്‍പ് ദിവസവും മരണം വണ്ടി ആയി, ചെരുപ്പ് ആയി, പക്ഷി ആയി, കോഴി ആയി, ചൂല്‍ ആയി മുന്നില്‍ വന്നു കൊണ്ടിരിക്കും .
എല്ലാത്തിനെയും അതി ജീവിച്ചു ഭംഗിയുള്ള ശലഭം ആയി മാറുമ്പോള്‍, തന്നെ  പോലെ ഭംഗി ഉള്ളതാണോ തന്റെ മക്കള്‍ എന്ന് നോക്കാന്‍ ശലഭം ഉണ്ടാകാറില്ല .
മോന്റെ കാലിനടിയിലെ കൊച്ചു മുറിവ് ഒരു ദിവസത്തെ ഉറക്കം നശിപ്പിച്ച ഒരമ്മക്ക് ഒട്ടും മനസിലാകുന്നില്ല ശലഭത്തിന്റെ മാതൃത്വം..അത് പോലെ തന്നെ കര്‍ണന്റെ മുന്നില്‍ മാതൃത്വത്തിന് വില ആയി അര്‍ജുനനോടു യുദ്ധം ചെയ്യരുത് എന്ന് പറഞ്ഞ കുന്തിയുടെ മാതൃത്വവും എനിക്ക് മനസിലാകുന്നില്ലാ..

"അങ്ങനെ നോക്കി നിന്നാല്‍ ഒന്നും മുട്ട വിരിഞ്ഞു പൂമ്പാറ്റ ഉണ്ടാകുല്ല..അതിനു ടൈം എടുക്കും അമ്മേ, ഇപ്പോള്‍ എനിക്ക് സ്കൂള്‍ പോകാന്‍ ടൈം ആയി..വേഗം ബ്രേക്ക്‌ ഫാസ്റ്റ് തരൂ " 

എന്നിലെ മാതൃത്വം എന്നെ ഉണര്‍ത്തി അടുക്കളയിലേക്കു വലിച്ചെറിഞ്ഞു..


2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

വിലക്ക്


എനിക്കറിയില്ല എന്റെ തൊണ്ടയില്‍ കുരുങ്ങി കിടക്കുന്ന ഈ വേദന എങ്ങനെ മാറ്റണം എന്ന്
ഇറക്കാനും തുപ്പാനും കഴിയാതെ ചുവന്നെരിയുന്ന തീഗോളമായി അതെന്റെ ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്നു.
അവകാശ വാദങ്ങള്‍ ഇല്ലാതെ ആക്ഷേപങ്ങള്‍  ഇല്ലാതെ മൌനത്തിന്റെ കൂട്ട്  പിടിച്ചു ഞാന്‍ നേടിയെടുക്കാന്‍ ആഗ്രഹിച്ചത്‌ എന്റെ സങ്കടങ്ങളുടെ മേല്‍ നിന്റെ സ്വാന്തനങ്ങള്‍ ആയിരുന്നു..എന്ത് പറ്റി എന്നെ ഒരു ചോദ്യം മതി ആയിരുന്നു ആ തീക്കനല്‍ ആറി തണുക്കാന്‍.
എന്റെ മൌനം അത് എന്നില്‍ നിന്നും ഒളിച്ചോടാന്‍ നിനക്കുള്ള മാര്‍ഗം ആയിരുന്നു എന്ന് ഞാന്‍ അറിയുന്നത് വളരെ വൈകിയാണ് .. ‍
നിഴല്‍ പോലെ കൂടെ ഉണ്ടാകുമെന്ന് കരുതി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അറിയുന്നു 
 എനിക്കെന്റെ നിഴല്‍ പോലും നഷ്ടമായിരിക്കുന്നു എന്ന്..
പിന്നെ വൈകിയെങ്കിലും ഞാന്‍ മനസിലാക്കുന്നു എനിക്കെന്നോ നിന്നെ നഷ്ടമായിരിക്കുന്നു ..
കാറ്റായി,  മഴയായി  കാലഭേദങ്ങള്‍ ആയി നീ എനിക്ക് ചുറ്റും ഉണ്ടാകും .
കാരണം നീ എന്നിലേക്ക്‌ എത്തിയിരുന്നത് ഇവയൊക്കെ ആയിട്ടാണല്ലോ
എങ്കിലും കണ്ട സ്വപ്നങ്ങളെ മറവിയുടെ ചാരത്തില്‍ മൂടുകയാണ് ഞാന്‍.
ഇനി വെറും വാക്കുകള്‍ കൊണ്ട് അതിനു നിറങ്ങള്‍ കൊടുക്കരുത്.. 
നിറക്കൂട്ടുമായി നീ അകന്നു പോകുമ്പോള്‍ എന്റെ സ്വപ്നങ്ങളിലെ വെളുപ്പ്‌ നിറം കൂടെ എനിക്ക് നഷ്ടമാകും.. 
കറുപ്പിന്റെ ഇരുളിമയില്‍ എനിക്ക് ജീവിക്കാന്‍ വയ്യ ..
ഞാന്‍ എന്റെ കൊച്ചു ലോകത്ത് കറുപ്പും വെളുപ്പും സ്വപ്‌നങ്ങള്‍ കണ്ടു ജീവിക്കട്ടെ
അരുത്,  അടച്ചു പൂട്ടിയ എന്റെ ഹൃദയത്തിന്റെ വാതില്‍ ബലം പ്രയോഗിച്ചു നീ തുറക്കരുത് ..
അരുത്, ഞാന്‍ പാടി  ഉറക്കിയ എന്റെ മോഹപക്ഷികളെ നിന്റെ വാക്ചാതുര്യം കൊണ്ട് ഉണര്‍ത്തരുത്‌ .
പിന്നെ അവ ഉറക്കമില്ലാതെ പാടിക്കൊണ്ടേയിരിക്കും .
കേള്‍വിക്കാരില്ലാത്ത  അപശബ്ദം ആയി അത് എന്നെ ഭ്രാന്തി ആക്കും

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ജീവിതം


"പെണ്ണുങ്ങള്‍ നേരത്തെ കാലത്തേ എഴുനേറ്റു വിളക്ക് കൊളുത്തണം.എന്നാലേ വീട്ടില്‍ ഐശ്വര്യം വരൂ.."
മുടി വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ പിറുപിറുത്തു " എന്റെ ഉറക്കം കളഞ്ഞു ഒരു ഐശ്വര്യാ റായിയും ഇങ്ങോട്ട് വരണ്ട. വീട്ടിലെ പാത്രം കഴുകലും അടുക്കള വൃത്തിയാക്കലും ഒക്കെ കഴിഞ്ഞു 12 മണി ആകുമ്പോള്‍ ആണ് ഒന്ന് നടു നിവര്‍ക്കുന്നെ. എന്നിട്ട് കാലത്ത് 4  മണിക്ക് എഴുന്നേറ്റു ഐശ്വര്യം ഉണ്ടാക്കാന്‍ പോകാന്‍ ..എന്നെ കൊണ്ട് പറ്റുല്ല."
4 മണിക്ക് എഴുന്നേറ്റു വിളക്ക് കൊളുത്തി ലളിത സഹസ്രനാമം ജപിക്കുന്ന ഇല്ലത്തെ ആതോലമ്മയുടെ മുഖം ആണ് മനസ്സില്‍ തെളിഞ്ഞത് .അമ്പലത്തിലെ പടചോര്‍ കൊണ്ട് വിശപ്പടക്കുന്ന അവരുടെ മുഖത്തെ ദൈന്യത.
  കാലത്ത് എഴുനേറ്റു വിളക്ക് വെച്ചാല്‍ ഐശ്വര്യം വരുമത്രേ. ഇതൊക്കെ പറഞ്ഞുണ്ടാക്കിയവരെ മുക്കാലിയില്‍ കെട്ടി  ചാട്ടവാറിനു അടിക്കണം
"വൈകുന്നേരം വെക്കാന്‍ അരി ഇല്ല"
"കഴിഞ്ഞാഴ്ച അല്ലെ 5  കിലോ അരി കൊണ്ട് വന്നത് തീര്‍ന്നോ അപ്പോഴേക്കും? "
" എനിക്ക് വേറെ പണി ഒന്നുമില്ലല്ലോ, വെറുതെ ഇരിക്കുമ്പോള്‍ അരി വാരി തിന്നുകയല്ലേ "
പുഴുങ്ങി മുന്നില്‍ വെച്ച് വാരി വിഴുങ്ങുമ്പോള്‍ ഒന്നും ഓര്‍മ കാണില്ല..തീര്‍ന്നു എന്ന് പറഞ്ഞാല്‍ അപ്പോഴേക്കും തുറക്കും കുറുപ്പിന്റെ കണക്കു പുസ്തകം .
"വെറുതെ അല്ല നിന്റെ ജീവിതം പച്ച പിടിക്കാത്തത്, എന്ത് ചോദിച്ചാലും തര്‍ക്കുത്തരം "
 എന്റെ ജീവിതം അല്ലെ  അത് ഞാന്‍ ഫുട്ബോള്‍ പോലെ ഉരുട്ടും ചപ്പാത്തി പോലെ പരത്തും എന്നൊക്കെ മോഹന്‍ലാല്‍ ഡയലോഗ് പറയാന്‍ വന്നു .പക്ഷെ ഉള്ളിലുള്ള ഈര്‍ഷ്യ അടക്കി പിടിച്ചു കത്തുന്ന അടുപ്പിലേക്ക് 
പച്ച വിറകു കുത്തിക്കേറ്റി .അടുക്കള നിറയുന്ന പുക ..അത് എന്റെ കണ്ണിലേക്കും മൂക്കിലെക്കും കയറി ഒന്നും കാണാന്‍ പറ്റാതെ ആയപ്പോള്‍ ഞാനും മോഹിച്ചു ..അതുപോലൊരു പുകച്ചുരുള്‍ ആയി മാറാന്‍ ..എന്നിട്ട് വിലക്കുകളും വിലങ്ങുകളും ഇല്ലാതെ അനന്തമായ ആകാശത്ത് പറന്നു നടക്കാന്‍ ..

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

പാഴ്വാക്ക്


ഒരു കാള്‍ അല്ലെങ്കില്‍ ഒരു മെസ്സേജ് അതിനപ്പുറം ഞാനുണ്ടാകും 
അകലെയുള്ള സുഹൃത്തിന്റെ വാക്കുകള്‍ 
പ്രശ്നങ്ങളുടെ ചതുപ്പില്‍ ‍ താണു പോകുമ്പോള്‍ ‍ എത്തിപിടിക്കാന്‍  ഒരു കൈ
ഒരാശ്വാസം ആയിരുന്നു വാക്കുകള്‍ 
പക്ഷെ കുറച്ചു വാക്കുകള്‍ക്ക് അപ്പുറത്തേക്ക്
 ആത്മാര്ത്ഥത ഉണ്ടായിരുണോ അതിനു ?
ഉണ്ടായിരുന്നെങ്കില്
ചുറ്റും കറുപ്പും അതില്നിറയെ വെളുത്ത ചോദ്യ ചിഹ്നങ്ങളും ആയി
ജീവിതം ഒരു  പ്രഹേളിക ആയി മുന്നില്നില്‍ക്കുമ്പോള്‍  അതിനുത്തരം
കണ്ടുപിടിക്കാന്‍ ഒരു സഹായം ആവശ്യമുള്ളപ്പോള്‍
എന്റെ കാളുകളും മെസ്സജുകളും അവഗണിക്കപ്പെടുമായിരുന്നോ?
വീണ്ടും ഒരു friendship day ..
ഇന്ബോക്സില്വന്നു വീണ ഒരു പിക്ചര്‍ മെസ്സേജ്
അയച്ച ആളുടെ പേര് കണ്ടപ്പോള്‍  നോക്കാന്‍ തോന്നിയില്ല
കൈകള്‍ അറിയാതെ ഡിലീറ്റ് കീയിലേക്ക് നീങ്ങി... 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...