2011, മേയ് 25, ബുധനാഴ്‌ച

കൃഷ്ണനും രാധയും

അവനോടു പിണങ്ങി മുഖം വീര്‍പ്പിച്ചു ദൂരെ മാറി ഇരിക്കുന്ന അവളുടെ അടുത്തേക്ക് അവന്‍ ചെന്നു..തോളില്‍ കൈ വെച്ചു പതുക്കെ ചോദിച്ചു "പിണക്കം ആണോ?"
അവന്റെ കൈ തട്ടി മാറ്റി അവള്‍ കയര്‍ത്തു "മിണ്ടണ്ട എന്നോട്, ഉണ്ടല്ലോ ഗോപികമാര്‍..അവരോടു പോയി ചോദിക്ക്"
അവളുടെ പിണക്കം അവനു തമാശ ആയി തോന്നി ..പതുക്കെ അവളുടെ വീര്‍പ്പിച്ച മുഖം മുകളിലേക്കുയര്‍ത്തി അവന്‍ പറഞ്ഞു
" നോക്കു എത്ര ഗോപികമാര്‍ ഉണ്ടായാലും രാധയുടെ അത്ര വരുമോ "
ചുണ്ടില്‍ വിരിഞ്ഞ ചിരി ഒളിപ്പിച്ചുകൊണ്ടു അവള്‍ അവന്റെ മുഖത്തേക്ക് നോക്കി
ചുണ്ടില്‍ നിന്നും കണ്ണിലേക്കു നീളുന്ന അവന്റെ ചിരിയും സ്നേഹം വഴിയുന്ന കണ്ണുകളും മാത്രം അല്ല അവള്‍ക്കു കാണാന്‍ കഴിഞ്ഞത്
തലയിലെ മയില്‍പീലിയും ചുണ്ടിലെ ഓടക്കുഴലും വശ്യമായ  ചിരിയും..അവള്‍ അറിയാതെ തന്നെ രാധ ആയി മാറി..
 

2011, മേയ് 14, ശനിയാഴ്‌ച

തടവുകാരി

"പുഴയിലേക്ക് പോയിട്ട് ഇറങ്ങാനൊന്നും പറ്റില്ല പിന്നെ എന്തിനാ പോകുന്നത്?"
എട്ടത്തിയമ്മയുടെ വാക്കുകൾ കേൾക്കാതെ ഞാൻ  നടന്നു. വർ ഷങ്ങൾക്കു ശേഷം പുഴ കാണാൻ  പോകുകയാണ്. ഈ പ്രാവശ്യം വരുമ്പോൾ  പുഴ കാണണം എന്ന് അവിടെ നിന്ന് തിരിക്കുന്നതിനു മുന്‍പേ മനസ്സിൽ ഉറപ്പിച്ചതാണ്.

ചെറുപ്പത്തിലെ കളികൾക്കും കുസൃതികൾക്കും ഈ പുഴ ആയിരുന്നു കൂട്ടുകാരി. കുണുങ്ങി കുണുങ്ങി കല്ലുകളിൽ  തല തല്ലി ചിരിച്ചു ഇല്ലിക്കാടുകളെ ഇക്കിളിപെടുത്തി കൊണ്ട് ഒഴുകുന്ന പുഴ സുന്ദരി ആയിരുന്നു. ഞങ്ങൾ  കുട്ടികൾക്ക് കളിയ്ക്കാന്‍ പറ്റിയ തീരവും പാറകളും.മുത്തശ്ശി ഇരിക്കുന്ന പോലെ ഉള്ള പാറക്കു ആരോ മുത്തശ്ശിപാറ എന്ന് പേരിട്ടു. വെള്ളത്തിനു മുകളില്‍ മലർന്നു കിടക്കല്‍, മുങ്ങാംകുഴിയിട്ടു ശ്വാസം വിടാതെ വെള്ളത്തിനടിയില്‍ കിടക്കുക,ഭംഗിയുള്ള വെള്ളാരം കല്ലുകൾ  പെറുക്കൽ തുടങ്ങി  എന്തൊക്കെ കളികൾ  ആയിരുന്നു.

സുന്ദരിപുഴയെ കാണണം എന്നുള്ള ആഗ്രഹത്തെ സമയ കുറവ് മൂലം ഓരോ പ്രാവശ്യവുംമാറ്റിവെക്കേണ്ടി വന്നിരുന്നു.ഇപ്രാവശ്യം എന്ത് വന്നാലും പുഴയിൽ  പോകണം എന്ന വാശി ആയിരുന്നു. 

ഓരോന്ന് ആലോചിച്ചു നടന്നു പെട്ടെന്ന് തന്നെ പുഴയിൽ  എത്തി. തീരം എന്ന് പറയാനാവാത്ത സ്ഥലം.. മണ്ണിടിഞ്ഞു തീരം എല്ലാം ഇല്ലാതെ ആയിരിക്കുന്നു. പുഴ ശാന്തമാണ്‌ ഒഴുക്ക് പോലും ഇല്ലാതെ..താഴേക്ക്‌ ഇറങ്ങാന്‍ ആരോ വെട്ടിയിട്ട ചെറിയ പടിയിലൂടെ കഷ്ടപ്പെട്ട്  ഇറങ്ങി.

വെള്ളത്തിന്‌ കറുപ്പുനിറം..ഇളംപച്ച നിറത്തില്‍ ചിരിച്ചു കൊണ്ടിരുന്ന പുഴ എവിടെ എന്നോർത്ത് കൊണ്ട് കയ്യിൽ  കുറച്ചു വെള്ളം മുഖം കഴുകാൻ  ആയി എടുത്തു.മുഖത്തോടടുപ്പിച്ചപോൾ  ഒരു ഉളുമ്പ് നാറ്റം.പെട്ടെന്ന് ഞാൻ  കയ്യിൽ നിന്നും വെള്ളം  കുടഞ്ഞു കളഞ്ഞു.
"നാറുന്നു അല്ലെ"
ദയനീയമായ ഒരു ശബ്ദം. ഞാൻ  ചുറ്റും നോക്കി..ആരെയും കാണാൻ  ഇല്ല. മെല്ലെ പുഴയിലേക്ക് നോക്കി..ഒരു നടുക്കത്തോടെ ഞാൻ കണ്ടു.അജീർണ്ണം പിടിച്ചു വീർത്ത ഒരു കറുത്ത മുഖം.ഭീതിയോടെ ഞാൻ വീണ്ടും വീണ്ടും നോക്കി. ആ മുഖം  എങ്ങിയും വലിച്ചും  ശ്വാസം മുട്ടിയും പതുക്കെ ചോദിച്ചു,
" പേടിച്ചു പോയോ, ഞാൻ  നിങ്ങളുടെ സുന്ദരി പുഴ ആണ്. ഇപ്പോൾ  എന്റെ കോലം ഇതാണ്.കണ്ടോ എന്റെ ഉള്ളിലെ അവസാനത്തെ തുള്ളിയും വലിച്ചെടുക്കാൻ  ബണ്ട് കെട്ടിയിരിക്കുന്നു. "

പുഴയുടെ താഴത്തെ ചെരുവിൽ മണല്‍ ചാക്കുകൾ  കൂട്ടിവെച്ചു തടയിട്ടിരിക്കുന്നതും പുഴയോരത്ത് നിരത്തി വെച്ചിരിക്കുന്ന വിവിധ തരം  മോട്ടോറുകളും ഞാൻ  കണ്ടു. നിറഞ്ഞു ഒഴുകിയിരുന്ന പുഴയുടെ സ്ഥാനത്ത്‌ കറുത്ത ഒഴുക്ക് നഷ്ടപെട്ട ഒരു രൂപം.

മഴക്കാലത്ത്‌ പുഴ നിറഞ്ഞു ഞങ്ങളുടെ  വീട് നിൽക്കുന്ന കുന്നൊരു  ദ്വീപു ആയി മാറുമായിരുന്നു. ഇക്കരെ കുന്നിൽ നിന്നും അക്കരെ ഉള്ള മാമന്റെ വീട്ടിലേക്കു നീന്തല്‍ മത്സരം നടത്തുമായിരുന്നു. വാഴ പിണ്ടികള്‍ ചേർത്തുണ്ടാക്കിയ ചെറിയ പാണ്ടികള്‍  അക്കരക്കും ഇക്കരക്കും തുഴഞ്ഞു കളിക്കുമായിരുന്നു. എന്തെല്ലാം ഓർമ്മകള്‍ ..എല്ലാം ഒരു തിരശീലയിൽ  എന്ന പോലെ മനസിലേക്ക് ഓടി എത്തി.

വെള്ളത്തിലേക്ക്‌ വീഴുന്ന ചെറിയ മൺതരികളുടെ ശബ്ദം എന്നെ ഉണർത്തി
" എനിക്ക് ഒഴുകണം , പഴയത് പോലെ ശാന്തമായി സ്വച്ഛമായി " പുഴയുടെ വീർത്ത കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു . കണ്ണുനീരിനു കറുത്ത നിറം. ഒരു വേദനയോടെ പുഴയുടെ കറുപ്പ് നിറത്തിന്റെ കാരണം  ഞാൻ  മനസിലാക്കി. പെട്ടെന്ന് പിറകിലെ മണ്തിട്ട  ഒരു ശബ്ദത്തോടെ വെള്ളത്തിലേക്ക്‌ മറിഞ്ഞു.. ചെളിയില്‍ പൂണ്ടു കിടക്കുന്ന കാലുകളെ പുറത്തേക്കു വലിച്ചെടുക്കാനാകാതെ മുകളിലേക്ക് കേറാനാകാതെ പുഴയെക്കാള്‍  നിസ്സഹായായി ഞാൻ നിന്നു .

2011, മേയ് 7, ശനിയാഴ്‌ച

MOTHER’S DAY..

ഇന്ന്  ലോകത്തിലെ  എല്ലാ  അമ്മമാരെയും   ഓര്‍ക്കുന്ന  ദിവസം  ..അറുത്തു മാറ്റപെട്ട  പൊക്കിള്‍കൊടിയുടെ അടയാളം  മായാത്തിടത്തോളം കാലം  അതിനും  ഒരു  ദിവസം  വേണോ? വേണമായിരിക്കും.ഈ  ഇലക്ട്രോണിക്   യുഗത്തില്‍  അമ്മയെ വൃദ്ധസദനങ്ങളില്‍ വിടുന്ന  മക്കള്‍ക്ക്‌  അവരെ   ഓര്‍മ്മിക്കാന്‍  ഒരു  ദിവസം  വേണമല്ലോ.മക്കള്‍  ഓര്മിച്ചില്ലെങ്കിലും  ഇന്നത്തെ  ദിവസം  ആരെങ്കിലും  അവരെ  ഓര്‍മിക്കും ..പ്രത്യേകിച്ച്  ചാനലുകള്‍ .. അമ്മയുടെ  കണ്ണീരും  കാത്തിരിപ്പും  കദനകഥയാക്കി   കാണുന്ന ആളുകളുടെ  എണ്ണം  കൂട്ടാന്‍ മാത്രം .. അമ്മ   കനിവ്   ആണ്, നിറവു  ആണ്,സ്നേഹത്തിന്റെ  നിറകുടം  ആണ് ..വിശേഷണങ്ങള്‍  നിരവധി..നിറഞ്ഞു  നില്‍ക്കുന്ന  കുടത്തിലേക്ക്  വീണ്ടും  വെള്ളം  ഒഴിക്കേണ്ട  കാര്യമില്ല എന്നതുകൊണ്ടാകും ആരും തിരിച്ചു സ്നേഹിക്കാത്തത്..

പുതുവര്‍ഷത്തിലെ  മണ്ണിന്റെ  മണം എനിക്ക്  അമ്മയുടെ  ഓര്മ  ആണ് ..ആദ്യം  മഴ  പെയ്യുമ്പോള്‍  ഞാനും  അമ്മയും  കൂടെ  മണ്ണ്  വാരി  തിന്നുമായിരുന്നു. സഹനത്തിന്റെ  ക്ഷമയുടെ  അവതാരം  ആയ  ദേഷ്യപെടാത്ത ദേഷ്യം   കാണിക്കാത്ത  അമ്മ ...അതിന്റെ പകുതി ക്ഷമ പോലും എനിക്കില്ല എന്നോര്‍ക്കുമ്പോള്‍ ഞാന്‍ അമ്മയുടെ മകള്‍ ആയതെങ്ങനെ എന്ന് അത്ഭുദം തോന്നുന്നു.

സിദ്ധുവിനു ഞാന്‍  world’s best mom ആണ്  അവന്റെ  ശാട്യങ്ങള്‍ക്ക്  താളം  തുള്ളുമ്പോള്‍ ..അല്ലാത്തപോള്‍ ‘self centered arrogant egotic woman ‘ ആകുന്നു .. കാലം പോയ പോക്ക്..

അമ്മമ്മ  അവനു  സ്നേഹത്തിന്റെ  പഞ്ഞി  കെട്ട് ആണ് .പഞ്ഞി  പോലെ  മൃദുലമായ  എന്റെ  അമ്മയുടെ  കൈകളില്‍  പിടിച്ചു  അവന്‍  ചോദിക്കുന്നു ..

“എപ്പോഴാണ്  അമ്മയുടെ  സ്കിന്‍  ഇങ്ങനെ  ആകുന്നെ ”

                            ****

ഈശ്വരാ  പഴംകഥകള്‍  പറഞ്ഞു  ഞാന്‍  മറന്നു ..ഇന്ന്  ഞായറാഴ്ച .. അമ്മയെ  വിളിക്കുന്ന  ദിവസം ..

കൂടാതെ  ഇന്ന്  mother’s day കൂടെ  അല്ലെ ..കുറച്ചു  കൂടുതല്‍  നേരം   സംസാരിക്കാം...


HAPPY MOTHER’S DAY!!!!!!!!!!!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...