2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

സ്നേഹത്തിന്റെ കണക്കു പുസ്തകം


" അയാളുടെ വക്കാലത്തും കൊണ്ട് ആരും ഇങ്ങോടു വരണ്ട" 
ഉറച്ച ശബ്ദത്തേക്കാള്‍ ഏറെ  ഞെട്ടിപ്പിച്ചതു " അയാള്‍" എന്ന പ്രയോഗം ആയിരുന്നു.
"എന്റെ ....................  " എന്തു പറയുമ്പോഴും തുടക്കം ഇപ്പോഴും ഇങ്ങനെ ആയിരിക്കും. "എപ്പോഴും എന്റെ എന്റെ എന്ന് പറയണ്ട നിങ്ങളുടെ തന്നെ, ആരും തട്ടിയെടുക്കാന്‍ ഒന്നും പോകുന്നില്ല"  എന്ന് എപ്പോഴും ഞാന്‍ കളിയാക്കിയിരുന്ന ആ 'എന്റെ' ആണ് ഇപ്പോള്‍ ഒരു ബന്ധവുമില്ലാത്ത പദം ആയ മാറിയത് .

ഏവര്‍ക്കും അസൂയ തോന്നിക്കുന്ന മാതൃകാദമ്പതികളില്‍ നിന്നും തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന കീരിയും പാമ്പും ആയി അവര്‍ മാറിയത് തന്നെ അത്ഭുതം ആയിരുന്നു. ഈഗോ, തെറ്റിദ്ധാരണ ഇതില്‍ ഏതായിരുന്നു കാരണം? പരസ്പരം കണ്ണില്‍ നോക്കിയിരുന്നു  തുറന്നു സംസാരിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്നത് പറഞ്ഞു മനസിലാക്കാന്‍ ആയിരുന്നു എന്റെ ശ്രമം. വാശിയും വീറും വന്നാല്‍ കണ്ണ് കാണില്ല എന്നു പറഞ്ഞത് പോലെ തന്നെ ആയിരുന്നു കാര്യങ്ങള്‍.

"നീ ഒന്നും പറയണ്ട,പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് പറയാന്‍ നൂറു കാര്യങ്ങള്‍ ഉണ്ടാകും അനുഭവിക്കുന്നത് ഞാന്‍ അല്ലെ"

എന്താണ് എനിക്ക് പറയാന്‍ ഉള്ളത് എന്നു കേള്‍ക്കുന്നതിനു മുന്‍പേ തന്നെ അവര്‍ തീരുമാനം എടുത്തിരുന്നു. പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല എന്നു മനസിലായതോടെ കൂടുതല്‍ ഒന്നും കേള്‍ക്കാനോ  പറയാനോ കാത്തു നില്‍ക്കാതെ ഞാന്‍ അവിടെ നിന്നും ഇറങ്ങി. മുപ്പതു വര്‍ഷത്തെ ജീവിതത്തെ ഒരു കടലാസിന്റെ ബലത്തില്‍ വെട്ടിമുറിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ജയിക്കണം എന്ന  വാശി മാത്രം. ആരാണ് ജയിച്ചത്‌? ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വാശിയില്‍ വെട്ടിമുറിച്ചു എങ്കിലും അറുത്തു മാറ്റാനോ തൂത്ത് എറിയാനോ കഴിയാത്ത ഓര്‍മകളുടെ ഭാരം പേറി മനസമാധാനം ഇല്ലാതെ നീറി നീറി ജീവിക്കുമ്പോള്‍ എവിടെ ആണ് ജയം?

" എനിക്കിപ്പോള്‍ നല്ല മന:സമാധാനം ഉണ്ട് "

മുഖത്ത് പ്രതിഫലിക്കുന്ന വിഷമത്തിലും ഒറ്റക്കിരിക്കുമ്പോള്‍ കണ്ണുകളില്‍ പടരുന്ന കണ്ണുനീരിലും നെടുവീര്‍പ്പിലും സമാധാനത്തിന്റെ പുതിയ ഭാവങ്ങള്‍ ഞാന്‍ കണ്ടറിഞ്ഞു .

ഞാനും നീയും  നമ്മള്‍ ആയതിനു ശേഷം വരുന്ന 'ഞാന്‍' ആണ് എല്ലാത്തിനും കാരണം. വഴക്കിടുമ്പോള്‍ തുറന്നു വെക്കുന്ന  കണക്കു പുസ്തകം. നിനക്ക് വേണ്ടി 'ഞാന്‍' ചെയ്തത്.  രണ്ടു പേര്‍ ഒന്നാകുന്നത് പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപെടാനും വേണ്ടി  ആകുമ്പോള്‍,  ക്ഷമയും സഹനവും രണ്ടുപേര്‍ക്കും ഉണ്ടാകുമ്പോള്‍ ഒരു  കണക്കെടുപ്പിന്റെ ആവശ്യം ഉണ്ടാകുന്നില്ല. കണക്കെടുപ്പ് നടത്തുമ്പോള്‍ അവര്‍ക്കിടയില്‍  ഉണ്ടായിരുന്നത് സ്നേഹം ആയിരുന്നോ വെറുപ്പായിരുന്നോ? സ്നേഹിച്ചു കൊണ്ട് വെറുക്കുക ആയിരുന്നോ വെറുത്തു കൊണ്ട് സ്നേഹിക്കുക ആയിരുന്നോ?

സ്നേഹത്തിനു കണക്കു പുസ്തകം സൂക്ഷിക്കുന്നവരോട്: ആത്മാര്‍ത്ഥ സ്നേഹം മനസ്സില്‍ മനസ്സിലേക്കുള്ള ഒരു അന്തര്‍ധാര ആണ്.ഒരു പുസ്തകത്തിന്റെയും കണക്കിന്റെയും ആവശ്യമില്ല അതിനു.  ആ ധാര മുറിയാതെ ഇരിക്കാന്‍ കണക്കുകളെ കുഴിച്ചു മൂടുക. ചെയ്തതിന്റെയും പറഞ്ഞതിന്റെയും കണക്കുകള്‍ വരുമ്പോള്‍ അതും വെറും കൊടുക്കല്‍ വാങ്ങല്‍ മാത്രം ആകുന്നു. ലാഭ - നഷ്ടങ്ങളുടെ കച്ചവടം മാത്രം. സ്നേഹം ആകുന്നില്ല.

2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ഇഷ്ടത്തിന്റെ രസതന്ത്രം

പുറത്തു മഴ തിമര്‍ത്തു  പെയ്യുന്നു. ജനലില്‍ മുഖം ചേര്‍ത്ത് മഴയെ നോക്കിയിരിക്കുമ്പോള്‍ പുറത്തേക്കു ഓടിയിറങ്ങി രണ്ടും കയ്യും ഉയര്‍ത്തി മഴയെ മൊത്തം ഉള്ളിലേക്ക് ആവാഹിക്കാന്‍ തോന്നി. പക്ഷെ കാണുന്നവരില്‍ അതുണ്ടാക്കാവുന്ന ചിന്താകുഴപ്പം ഓര്‍ത്തു മനസ്സുകൊണ്ട് മഴ നനഞ്ഞു  നോക്കിയിരുന്നു. 

ചില ഇഷ്ടങ്ങള്‍ അങ്ങനെ ആണ് .നിറഞ്ഞു നില്‍ക്കുന്ന തടാകം പോലെ നമ്മുടെ മനസ്സില്‍ നിറയും. ആ തടാകത്തില്‍ നമ്മുടെ സ്വപ്നങ്ങളുടെ  താമരപൂക്കള്‍ വിരിയും. പൂക്കളുടെ ഭംഗിയും സുഗന്ധവും ഉള്ളില്‍ നിറയും. വരണ്ട വേനലില്‍ മഴക്കായി കാത്തിരിക്കുമ്പോള്‍, നമ്മുടെ നെറ്റിയില്‍ ഇറ്റു വീഴുന്ന മഴതുള്ളി പോലെ ആണ് ആ ഇഷ്ടം.ചിലപ്പോള്‍ പേമാരി ആയി, മറ്റു ചിലപ്പോള്‍ നൂല്‍ മഴ ആയി നമ്മിലേക്ക്‌ അലിഞ്ഞു ഇറങ്ങുന്ന ഇഷ്ടം. എന്തിനു എങ്ങനെ എന്നൊക്കെ കാര്യകാരണങ്ങള്‍ ചികയുമ്പോള്‍ വേര്‍തിരിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ കാരണം കണ്ടെത്താനാവാത്ത വെറുതെ തോന്നുന്ന,  നിര്‍വചിക്കാനും പേരിടാനും കഴിയാത്ത ഒരിഷ്ടം.ചിലപ്പോള്‍ ആളിക്കത്തുന്ന അഗ്നിയില്‍ അകപെട്ടതു പോലെ അതു നമ്മെ പൊള്ളിക്കും. മറ്റു ചിലപ്പോള്‍ മഞ്ഞു പോലെ തണുപ്പിക്കും. വിരിഞ്ഞു നില്‍ക്കുന്ന റോസാപൂവിനോടും തളിര്‍ത്തു നില്‍ക്കുന്ന മാവിനോടും തോന്നുന്ന പോലെ ഒരിഷ്ടം.സൂര്യകാന്തിപൂവിന് സൂര്യനോട് തോന്നുന്ന, കടലിനു ആകാശത്തോട് തോന്നുന്ന,മഴത്തുള്ളിക്ക് വെയിലിനോടു തോന്നുന്ന, അതില്‍  ഉണര്‍ന്നു അതില്‍ ജീവിച്ചു അതില്‍ തന്നെ ഇല്ലാതാകാന്‍ തോന്നുന്ന ഒരിഷ്ടം.

എന്നാലും ഒരു ചാലു കീറി അതിനെ ഒഴുക്കാന്‍ ശ്രമിക്കാതെ നമ്മുടെ  ഉള്ളില്‍ തന്നെ അടച്ചു സൂക്ഷിക്കും.  ഇഷ്ടം കൂടുന്തോറും സ്നേഹത്തിലേക്കുള്ള ദൂരം കുറയുകയും അത് ഒരു നീര്ചാലുപോലെ ഒഴുകാന്‍  തുടങ്ങുകയും ചെയ്യുമ്പോള്‍ വരും വരായ്കകളുടെ  കണക്കുകള്‍ കൊണ്ട് അതിനെ തടഞ്ഞു നിര്ത്തുന്നു. എല്ലാ തടസ്സങ്ങളെയും അവഗണിച്ചു മുന്നോട്ടൊഴുകുമ്പോള്‍ ഉള്ളില്‍ ഉണരുന്ന തന്റേതു മാത്രം എന്ന  ബോധം. അതില്‍ നിന്നും ഉരുത്തിരിയുന്ന കൊച്ചു കൊച്ചു വഴക്കുകള്‍ . അവസാനം സ്നേഹിക്കാന്‍ പറഞ്ഞ അതേ കാരണങ്ങള്‍ തന്നെ വെറുക്കാനും പറയുന്നു. (ഒരിക്കല്‍ ഉള്ളില്‍  വിടര്‍ന്ന ഇഷ്ടത്തെ ഇല്ലാതാക്കാന്‍ ‍ കഴിയില്ല എന്ന് മനസിലാക്കി  നിറയുന്ന ഇഷ്ടത്തെ അടിച്ചമര്‍ത്തികൊണ്ട്.)


കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...