2013, മേയ് 27, തിങ്കളാഴ്‌ച

വട്ടെഴുത്തുകൾ

മഴ 

മലനിരകളിൽ നിന്നും ഇരമ്പിയെത്തി നെൽവയലുകളെ തൊട്ടു തലോടി ഇറയിൽ നിന്നും ഒഴുകിയെത്തുന്ന ഓർമ  മാത്രം ആയിരിക്കുന്നു ഇന്ന് മഴ . കുട ചൂടാതെ മഴ നനഞ്ഞെത്തി കുഴിയടിയിൽ (മേൽകൂരയിൽ നിന്നുള്ള മഴവെള്ളം എല്ലാം ഒരു ഭാഗത്ത്‌ മാത്രം വീഴാൻ ആയി തകരം കൊണ്ടുണ്ടാക്കിയ ഒരു സംഭവം) നിന്ന് കുളിച്ചു കേറി അമ്മ തരുന്ന കട്ടൻ കാപ്പി കുടിച്ചു വീണ്ടും ഇറയിൽ നിന്നും വീഴുന്ന മഴവെള്ളത്തിൽ കയ്യും കാലം  നനച്ചു മഴയെ സ്നേഹിച്ചു, പ്രണയിച്ചു , തൊട്ടു തലോടി ഉമ്മ വെച്ച കാലം ഇനി തിരികെ വരില്ല . ഇന്ന്  മഴയെ  പേടി ആണ്. മഴവെള്ളത്തോടൊപ്പം കവിഞ്ഞൊഴുകുന്ന അഴുക്കുചാൽ,കുടയിൽ വീഴുന്ന മഴതുള്ളികൾക്കൊപ്പം കറുത്ത നിറത്തിലുള്ള എന്തൊക്കെയോ.  മഴയെ വെറുത്തു പോകുന്നു ചിലപ്പോഴൊക്കെ. ഓഫീസ്  വിടുന്ന സമയത്ത് മഴ പെയ്യരുതെ എന്നാണ്  പ്രാര്ത്ഥന. ഇന്ന് മഴയോട് അല്പമെങ്കിലും സ്നേഹം തോന്നുന്നത് വയനാടൻ  ചുരം കേറുമ്പോൾ ആണ് .  മരങ്ങളിൽ വീഴുന്ന  മഴയുടെ  ശബ്ദം പഴയ കാലത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുമ്പോൾ സീറ്റിൽ ചാഞ്ഞിരുന്നു കണ്ണുകൾ  അടച്ചു പഴയ കാലപ്രണയം  മഴയോട് പങ്കിടുമ്പോൾ ഞാൻ അറിയാതെ മഴയെ വീണ്ടും സ്നേഹിച്ചു പോകുന്നു.

മുഖം മൂടികൾ 

ചുറ്റും മുഖം മൂടികൾ ആണ് . വികാരവിക്ഷോഭങ്ങളെ ഉള്ളിൽ ഒളിപ്പിച്ചു ചിരിക്കുന്ന മുഖം മൂടികൾ. ഇടയ്ക്ക്  അറിയാതെ പുറത്തേക്കു നീളുന്ന ദംഷ്ട്രങ്ങളെ ആരും കാണാതെ ഉള്ളിലേക്ക്  വലിച്ചെടുത്തു ചിരിക്കുന്ന മുഖം മൂടികൾ. ഇതിനിടയിൽ യഥാർത്ഥ മുഖവുമായി എത്ര നാൾ? ഞാനും അണിയുകയാണ് ഒരു മുഖം മൂടി. ഭംഗിയുള്ള ചിരിയോടു കൂടിയ മുഖം മൂടി. കഴുത്ത് ഞെരിച്ചു കൊല്ലാൻ ഉള്ള ദേഷ്യം ഉള്ളിൽ തിളക്കുമ്പോഴും നിറഞ്ഞ ചിരിയോടെ നില്ക്കുന്ന മുഖം മൂടി. അല്ലെങ്കിൽ ഒരു നിസ്സംഗതയുടെ മുഖം മൂടി ആയാലോ? ഭൂമി കീഴ്മേൽ മറിഞ്ഞാലും ഇതൊന്നും എന്നെ ബാധിക്കുന്നതേയല്ല എന്ന മട്ടിൽ തിരിഞ്ഞു നടക്കാനും മൌനത്തിന്റെ കൂട്ടിൽ ഒളിക്കാനും പറ്റിയത് നിസ്സംഗത തന്നെ.എന്റെ കണ്ണുകളിലേക്കു ഇങ്ങനെ തറപ്പിച്ചു നോക്കരുതേ . ചിരിക്കുന്ന മുഖത്തിന്‌ പിന്നിലെ വെറുപ്പ്‌, ദേഷ്യം, പുച്ഛം , അസൂയ ഒക്കെ നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കും അതുമല്ലെങ്കിൽ നിങ്ങൾ അണിഞ്ഞ മുഖംമൂടി അഴിഞ്ഞു വീഴും. 


നിഴൽ 

നിഴലുകൾക്കിടയിൽ സ്വയം   തേടുകയാണ് ഞാൻ. നീണ്ടു കിടക്കുന്ന സൂര്യരശ്മികൾ,അരികു ചിതറിയ നിഴലുകൾ ഇതിൽ എവിടെയാണ് ഞാൻ എന്നെ കണ്ടെത്തുക?സൂര്യനോടൊപ്പം മറയുന്ന നിഴലിനൊപ്പം, കണ്ടെത്താനാകാത്ത എന്നെ തേടി, നിഴലുകൾക്കിടയിലെ   മറ്റൊരു നിഴലായി വീണ്ടുമൊരു സൂര്യോദയത്തിനായി കാത്തിരിക്കുന്നു 

2013, മേയ് 10, വെള്ളിയാഴ്‌ച

എൻ വഴി തനി വഴി ...


മുറിഞ്ഞു പോയ കണ്ണികളെ  വാക്കുകളാൽ കൂട്ടി ചേര്ക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു നീ . എന്റെ കാതുകളിലേക്ക്  അവയൊന്നും എത്തുന്നില്ല എന്ന് നീ അറിയാതെ പോയതെന്ത് ?. നിനക്കാത്ത  നേരത്ത് മനസിന്നുള്ളിൽ രക്തം പൊടിയുന്ന ഒരു ഓര്മ മാത്രം ആയി നീ മാറി എന്നത് എങ്ങനെ ആണ് ഞാൻ പറഞ്ഞു മനസിലാക്കേണ്ടത്?

കള്ളം പറയുന്നവരെ എനിക്കിഷ്ടമില്ല എന്ന് ഞാൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ ?എന്റെ പ്രാർത്ഥനകൾ ഒന്നും പണ്ടേ ദൈവം കേള്ക്കാറില്ല എന്നത് ഓര്ക്കാതെ നീ  കള്ളം പറഞ്ഞാലും അത് എനിക്ക് മനസിലാകാതെ ഇരിക്കണേ  എന്ന് ഞാൻ പ്രാർത്ഥിച്ചു. പക്ഷെ, ചില കാര്യങ്ങൾ നമ്മൾ വേണ്ട എന്ന് വെച്ചാലും നടക്കാതിരിക്കില്ലല്ലോ .
നുണകൾ ഉണ്ടാക്കുന്ന മുറിവിൽ  സ്നേഹം വാരി തേച്ചു ഉണക്കാനുള്ള ശ്രമങ്ങൾ പാഴായപ്പോൾ, ചേർത്ത് വെച്ച കണ്ണികൾ തുരുമ്പെടുക്കാൻ തുടങ്ങിയത് അറിയാഞ്ഞതല്ല. ബന്ധനങ്ങളിൽ നിന്നും സ്വയം മോചിപ്പിക്കാൻ അത് കണ്ടില്ലെന്നു നടിച്ചു. അതുകൊണ്ട് വാക്കുകളുടെ മാന്ത്രികതയാൽ കണ്ണികളെ ചേർത്ത് വെക്കാനുള്ള നിന്റെ ശ്രമം വെറുതെ ആണ്. എച്ചുകെട്ടാനാകാത്ത വണ്ണം അത് തുരുമ്പെടുത്തിരിക്കുന്നു.  രണ്ടു വഴികളിലൂടെ നടന്നിരുന്ന നമ്മൾ ഒരു വഴിയിൽ എത്തിച്ചേർന്നതും കൂടെ നടന്നതും നിറമുള്ള ഓർമ്മകൾ ആയി ഇരിക്കട്ടെ. അറിയാതെ എങ്കിലും എനിക്കും നിനക്കും വഴി തെറ്റിയിരിക്കുന്നു .നിറമുള്ള ഓർമ്മകളുമായി നിറഞ്ഞ പുഞ്ചിരിയോടെ നമുക്ക് നടക്കാം സ്വന്തം വഴികളിലൂടെ ...

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...